Sunday, October 12, 2014

നമ്മുടെയൊക്കെ ചെറുപ്പത്തില്‍ ഒരു മുടക്കുമുതലുമില്ലാതെ സ്വന്തമായി പത്തുപൈസ കയ്യില്‍ എടുക്കാനുണ്ടാവുന്നത് ഒരേയൊരു ബിസിനസ്സില്‍ക്കൂടിയാണ്....... അതെന്താണെന്ന് ഞാനൊന്നുറക്കെ ചോദിച്ചാല്‍ എല്ലാരും ഒരേസ്വരത്തില്‍ "പറങ്ങാണ്ടി" എന്നു പറയും.....

എന്‍റെ വീടിന്‍റെ പടിഞ്ഞാറു ഭാഗത്തായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന രണ്ടു പറങ്കിമാവുണ്ടായിരുന്നു, സീസണായാല്‍ പിന്നെ ഓരോ അരമണിക്കൂര്‍ കൂടുമ്പോള്‍ ഇതിന്‍റെ ചെവുട്ടിലേക്കോടും
വവ്വാല് ചപ്പിയതും കാറ്റത്ത് കൊഴിഞ്ഞു വീഴുന്നതുമൊക്കെ പെറുക്കാന്‍ ....ഈ കൊഴിഞ്ഞു വീഴുന്നതു മാത്രം പെറുക്കിയാല്‍ ബിസിനസ്സ് മുന്‍പോട്ടു പോകില്ലന്നറിയാവുന്നകൊണ്ട് കല്ലു പെറുക്കിക്കൂട്ടിവെച്ച് ഏറങ്ങ് തുടങ്ങും.... ചില കല്ലുകളൊക്കെ ലക്ഷ്യം തെറ്റി ഞങ്ങടെ വീടിന്‍റെതന്നെ മേളില്‍ പോയി വീഴും ഓലപ്പുറത്ത് പുധുക്കോ ന്നുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ത്തന്നെ നേരെ പടിഞ്ഞാട്ടു തന്നെ ഒരോട്ടം വെച്ചുകൊടുക്കും വീടിന്‍റെ പരിസരത്തെങ്ങും ഞാനില്ലങ്കില്‍ അപ്പോള്‍ത്തന്നെ അച്ഛന്‍ പറയും ഇവിടുത്തെ അലവലാതിതന്നെയാ അതെന്ന് ....

എന്നെക്കൂടാതെ വേറൊരലവലാതി കൂടിയുണ്ട് ഓര്‍മ്മവെച്ച കാലം മുതല്‍ അന്നുമിന്നും സകല തോന്ന്യവാസത്തിനും എനിക്കൊരു താങ്ങും തണലുമാണവന്‍ , സ്ഥിരമായി അവനും ഇവിടെ വന്നു വിളവെടുക്കാറുണ്ട് .......

എന്‍റെ രണ്ടു വീടിന്‍റെ കിഴക്കാണ് ഈ പറങ്കിമാവുകളുടെ ഉടമസ്ഥന്‍റെ വീട്, രണ്ടാഴ്ച്ച കൂടുമ്പോള്‍ ഞങ്ങളേക്കൊണ്ടു തീരെയൊക്കാത്ത വിളവെടുക്കാനായി അവിടുത്തെ പണിക്കാരന്‍ കൊച്ചാട്ടന്‍ ഒരു തോട്ടിയും ചാക്കുമായി എത്തും, അപ്പോഴും ഞങ്ങള്‍ രണ്ടലവലാതികളും പുള്ളിക്കൊരു താങ്ങായി ഒരു കൈസഹായത്തിന് ഒപ്പം കൂടും ,കൊച്ചാട്ടന്‍ മേളീന്നു പറിച്ചിടുന്ന പറങ്ങാണ്ടി മൊത്തം ഇറുത്തെടുത്ത് ചാക്കില്‍ ഇട്ടുകൊടുക്കും, എന്നിട്ട് പറങ്ങാപ്പഴം തിന്നാന്‍ വരുന്നതാണെന്ന് കാണിച്ച് ചപ്പിയൂറിക്കൊണ്ട് മേലോട്ടോന്നു നോക്കും ,എന്തോ ഒരു വിശ്വാസക്കേടുള്ളതു പോലെ കൊച്ചാട്ടന്‍ ഇടയ്ക്കിടയ്ക്ക് താഴോട്ടു നോക്കുമെങ്കിലും തോട്ടിയിട്ടു പിടിക്കുന്ന ഗ്യാപ്പില്‍ ചാക്കീന്ന്‍ ഒരോ കുത്തുവാരി തെക്കേ പറമ്പിലോട്ടെറിയും,

ഒന്നിച്ചു നടത്താറുള്ള ഓപ്പറേഷനില്‍ കിട്ടുന്നതിന്‍റെ പാതി എന്നാണ് എഗ്രിമെന്‍റ്..

ഒടുവില്‍ രണ്ടു പറങ്കാവേലും കേറി കൊച്ചാട്ടന്‍ അവശനായി താഴെയെ ത്തിയിട്ട് മൊത്തത്തില്‍ നടന്ന് കരിയില തട്ടിത്തെറിപ്പിച്ച് ഒരു ഫൈനല്‍ സെര്‍ച്ചിംഗ് ഉണ്ട്, എല്ലാം ചാക്കിലാക്കിക്കൊടുത്ത സന്തോഷംകൊണ്ട് ഞങ്ങളെയൊന്നു നോക്കും, അപ്പോഴും ഞങ്ങള്‍ ഡീസെന്‍റില്‍ പഴം തിന്നു കാണിച്ചോണ്ടു നില്‍ക്കും ഇറുകണ്ണിട്ടോണ്ട് കൊച്ചാട്ടന്‍ ഞങ്ങടെ നിക്കറിന്‍റെ പോക്കറ്റ്‌ വീര്‍ത്തു നില്‍ക്കുന്നോ എന്ന് നോക്കും .....ഒടുവില്‍ സത്യസന്ധന്മാര്‍ക്ക് പത്തു പറങ്ങാണ്ടി വീതം കയ്യില്‍ തരുമ്പോള്‍ ഓ........ വേണ്ടരുന്നെന്നും പറഞ്ഞ് അതു വാങ്ങിച്ചു പോക്കെറ്റിലേക്കിടും ,ചാക്കിന്‍റെ കെട്ടെടുത്തു സൈക്കിളേല്‍ വെക്കാന്‍ സഹായിക്കുമ്പോള്‍ ഇനിയെന്നാ പറിക്കാന്‍ വരുന്നേന്നു ചോദിച്ചാല്‍ അടുത്തേന്‍റങ്ങേ ഞായറാഴ്ച വരാമെന്നു കൊച്ചാട്ടന്‍ പറയും .......

ഞങ്ങളും പറയും അപ്പോള്‍, ആ .....ഞങ്ങള്‍ക്ക് പഠിത്തമില്ലാത്ത ദിവസം വരുന്നതാ നല്ലത് .....

കൊച്ചാട്ടന്‍ സൈക്കിളുമുരുട്ടി പൊയ്ക്കഴിഞ്ഞ് പോക്കറ്റില്‍ കരുതിയ കവറിങ്ങെടുക്കും വെപ്രാളത്തില്‍ തെക്കേ പറമ്പില്‍ പല ഭാഗത്തായി വാരിയെറിഞ്ഞ പറങ്ങാണ്ടി മൊത്തം പെറുക്കിക്കൂട്ടും.....എന്നിട്ട് തുല്ല്യമായി വീതംവെച്ച് വീട്ടിലേക്കുപോകും

എന്തിനേറെപ്പറയണം ഒരു മരണവീട്ടില്‍ ചെന്നാലും അവിടുത്തെ പറങ്കാവേലെറിയാതെ ഞങ്ങള്‍ക്കുറക്കംവരില്ല, റേഷന്‍കടേല്‍ പോയാലും,പാലുവാങ്ങാന്‍ പോയാലും ഒരു കല്ല്യാണത്തിനു പോയാല്‍ക്കൂടി പോക്കെറ്റു നിറച്ചു പറങ്ങാണ്ടീം കൊണ്ടേ ഞാന്‍ വീട്ടിലെത്തൂ......

പറങ്ങാണ്ടി ഇട്ടുവെക്കാന്‍ അന്നൊരു തകരപ്പാട്ടയുണ്ടാരുന്നു എനിക്ക്, ഓരോ പ്രാവശ്യോം പറങ്ങാണ്ടി കൊണ്ടിടുമ്പോള്‍ പാട്ട കമഴ്ത്തിയിട്ട്‌ എല്ലാംകൂടെ ഒന്നെണ്ണിനോക്കും അതൊരു സുഖമാണ് ,അന്ന്യന്‍റെ പറങ്ങാണ്ടി എണ്ണിനോക്കുമ്പോള്‍ കിട്ടുന്ന ഒരു പ്രത്യേകസുഖം .......

പറങ്ങാണ്ടീടെ വില കൂടീം കുറഞ്ഞുമിരിക്കും വല്ല്യ കുഴപ്പമില്ലാത്ത വിലനിലവാരമാണെന്നു കണ്ടാല്‍ പറങ്ങാണ്ടി തലേന്ന് വെള്ളത്തിലിട്ടു വെക്കും ,ഒന്ന് കുതിര്‍ന്നാല്‍ കുറച്ചൂടെ തൂക്കംവരാനുള്ള കുരുട്ടുബുദ്ധിയാണിത്,വെള്ളത്തിലിട്ടാല്‍ പിറ്റേന്നുതന്നെ വിറ്റോണം ഇല്ലങ്കില്‍ പൂത്തുപോകും അതുകൊണ്ട് പിറ്റേന്ന് രാവിലെ ഒരു തുണിയെടുത്ത് ഓരോ പറങ്ങാണ്ടീം തുടച്ചു സുന്ദരക്കുട്ടപ്പനാക്കി കവറിലേക്കു പെറുക്കിയിടും .......അങ്ങനെ ഞങ്ങള് രണ്ടാലവലാതികളും കൂടി വീട്ടിലാരുമറിയാതെ നേരെ ചന്തക്ക് ......

സ്വന്തം കാലില്‍നിന്ന് പത്തു പൈസ ഉണ്ടാക്കിയ സുഖം അതും ഒറ്റക്കാലില്‍ .....(എറിയുമ്പോള്‍ സംഭവിക്കുന്ന കാലിന്‍റെ പോക്കാണ് ഉദ്ദേശിച്ചത്) ബേക്കറികളില്‍ അന്നു നമ്മളെ കൊതിപ്പിച്ച അവല്‍ബന്നും ചെറിപ്പഴവും ലഡുവും ജിലേബിയും ചായക്കടയിലെ കണ്ണാടിയലമാരയില്‍ കൊതിപ്പിച്ച കേക്കും നെയ്യപ്പവും ബോണ്ടയുമൊക്കെ വാങ്ങി വഴിനീളെത്തിന്നോണ്ട് തിരിച്ചു വീട്ടിലേക്കു നടന്നുപോയ ഒരു കാലം ................

"ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി"

No comments:

Post a Comment