Sunday, October 12, 2014

പണ്ടത്തെ പള്ളിക്കൂടം കഥകള്‍ ഇന്നോര്‍ക്കുമ്പോള്‍ തമാശകളും ഭയവും ജനിപ്പിക്കുന്ന ഓര്‍മ്മകളുണ്ട് ഈ ഭയം എന്നുദ്ദേശിച്ചത് മറ്റൊന്നുമല്ല അന്നത്തെ നമ്മുടെ ട്യൂഷന്‍ സെന്‍ററുകളെയാണ് ....നമ്മുടെയൊക്കെ കാര്യത്തില്‍ പ്രത്യേക പരിഗണന തന്നെയായിരുന്നു അവിടുത്തെ സാറുമ്മാര്‍ക്ക് ... പ്രത്യേകിച്ച് എന്‍റെ കാര്യത്തില്‍
കാരണം എന്‍റെ ട്യൂഷന്‍ പള്ളിക്കൂടത്തിന്‍റെ പ്രിന്‍സിപ്പാളിന്‍റെ അയല്‍വാസിയായിരുന്നു ഞാന്‍ ,അതുകൊണ്ടുതന്നെ എടുത്തിട്ടു ചളുക്കാനായി സാറ് പിടിച്ചെണീപ്പിക്കുമ്പോള്‍ പറയും ഒരാപത്തു വന്നാല്‍ ഓടിവരാനുള്ള ചെറുക്കാനാ ...നീ ഇങ്ങോട്ടിങ്ങു നീട്ട്....അങ്ങനെ അങ്ങോട്ട്‌ നീട്ടുന്ന കൈ ഒന്നിനും കൊള്ളാതാക്കി തിരിച്ചിങ്ങോട്ട് തരുമ്പോള്‍ എങ്ങോട്ടെങ്കിലുമങ്ങു പോയാലോന്ന് ചിന്തിച്ചിട്ടുണ്ട്....
ഏറ്റവും കൂടുതല്‍ ഭയവും ബഹുമാനവും കൊടുത്തതും ഈ സാറിനുതന്നെയായിരുന്നു ഞാന്‍ ....
അന്ന് വടികൊടുത്തടി വാങ്ങിക്കുന്ന ഒരുത്തനുണ്ട് ക്ലാസ്സില്‍ ,അവന്‍റെ വീടിന്‍റെ വടക്കുവശത്ത് ഒരു കുരിയാലയും അതിനെ വിഴുങ്ങാന്‍ നില്‍ക്കുന്നപോലെ ഒരു ചൂരല്‍ക്കാടുമുണ്ട് .... അതിനകത്തവന്‍ വലിഞ്ഞുകേറി ചൂരമുള്ളും കൊണ്ട് ചൊറുതനോമാട്ടി കഷ്ട്ടപ്പെട്ട് വിളഞ്ഞ ചൂരല്‍ വെട്ടിയെടുത്ത് അതിന്‍റെ മുള്ളും കളഞ്ഞ് കഷണങ്ങളാക്കി മഞ്ഞളും തേച്ചു കുട്ടപ്പനാക്കി അവനങ്ങ്‌ കൊണ്ടുവരും .....എന്നിട്ട് അതുകൊണ്ടുതന്നെ കൂലീം വാങ്ങിച്ച് എവിടേലും പോയിരുന്നു മോങ്ങുന്നതും കാണാം .....നമ്മള് കരുതും ഇതോടുകൂടി അവന്‍റെ ചൂരല്‍ വേട്ട അവസാനിച്ചെന്ന്......എവിടുന്ന്....... തല്ലുകൊണ്ടാലും ഇത് കൊണ്ടുചെല്ലുമ്പോള്‍ സാറിന്‍റെ മുഖത്തെ ആ സംതൃപ്തിയാണ് അവനെ വീണ്ടും ചൂരല്‍ക്കാട്ടിലേക്ക് കയറ്റുന്നത്
ഒരിക്കല്‍ സാറ് ഒരു ടെസ്റ്റ്‌ പേപ്പര്‍ നടത്തി, മാര്‍ക്കില്‍ മിനിമം യോഗ്യത കാണിക്കാത്തവര്‍ക്കായി ഒരു സദ്യ തന്നെയൊരുക്കാന്‍ തീരുമാനിച്ചു....
പരീക്ഷക്ക്‌ പൊയില്ലങ്കില്‍ പിന്നീടു ചെല്ലുമ്പോള്‍ ഓഫീസ്മുറിയില്‍ ഇരുത്തി ഒറ്റയ്ക്കു ടെസ്റ്റടിപ്പിക്കുമെന്ന ഉറപ്പുള്ളതുകൊണ്ട് എല്ലാവരും ഹാജരായിരുന്നു...ഇതാകുമ്പോള്‍ ഇറുകണ്ണിട്ടു വല്ലവന്റേം പേപ്പറിലെങ്കിലും നോക്കാം .....പരീക്ഷ കഴിഞ്ഞു പേപ്പര്‍ വാങ്ങി മടക്കി കക്ഷത്തിലൊതുക്കി സാറു പോകുമ്പോള്‍ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു ജയിക്കുമെന്നുറപ്പില്ലാത്തവര്‍ ചന്തിക്കൊരു പാളേംകൂടി വെച്ചുകെട്ടി വേണം അടുത്ത ക്ലാസ്സില്‍ വരാന്‍.... ഇത് കേട്ടപ്പോള്‍ തന്നെ ഒരു പാള ഡിസൈന്‍ ചെയ്യുന്നതിനേപ്പറ്റി ഞാനും കണക്കുകൂട്ടി ....നല്ലയൊരു പാള വേണോങ്കിലും സാറിന്‍റെ പറമ്പില്‍ തന്നെ പോകണം .....
അങ്ങനെ ഒടുവില്‍ ഞങ്ങള്‍ ഭയപ്പെട്ട ആ ദിവസം ആഗതമായി ...പെണ്‍ പിള്ളാരൊക്കെ കണ്ണ് തുടയ്ക്കാന്‍ അന്ന് തൂവാല മാറ്റി തോര്‍ത്താക്കി ,ഞങ്ങളൊക്കെ ചാക്കുനിക്കറും അതിന്റെ മുകളില്‍ രണ്ടു പാന്റ്സും .....മറ്റവന്‍ വെട്ടിക്കൊണ്ടുക്കൊടുത്ത കരിനീലക്കളറിലുള്ള രണ്ടു ചൂരലും കക്ഷത്തില്‍ പേപ്പറുമായി സാര്‍ ക്ലാസ്സിലേക്കു കടന്നുവന്നു ....ഈ സമയം ഒരു കൊടുംകാറ്റോ ചുഴലിയോ ഉണ്ടായി നാടുതന്നെ നശിച്ചാലും വേണ്ടില്ല ഇവിടുന്നിറങ്ങി ഓടുന്നതാ വല്ല്യ കാര്യം എന്ന് പ്രാര്‍ത്ഥിച്ചു....
സാര്‍ ഓരോരുത്തരുടെ പേപ്പറുകള്‍ പേര് വിളിച്ചു കൊടുക്കുകയാണ് ,ഒറ്റസംഖ്യ സ്കോര്‍ ചെയ്തവര്‍, മിനിമം യോഗ്യത കഷ്ട്ടിച്ചു കടന്നവര്‍
അങ്ങേയറ്റത്തെ മാര്‍ക്കുവാങ്ങിയ പഠിപ്പിസ്റ്റുകള്‍ അങ്ങനെ സാറിന്‍റെ കയ്യിലെ പേപ്പറെല്ലാം തീര്‍ന്നു ........
"നീ പരീക്ഷ എഴുതിയില്ല്യോടാ " ചോദ്യം എന്നോടാണ് .....ചാടിയെണീറ്റൊണ്ട് ഞാന്‍ പറഞ്ഞു ......"എഴുതി...എന്‍റെ പേപ്പര്‍ കിട്ടിയില്ല സാറെ ......
ആ ...അത് പറയിപ്പിക്കാനാ ഇന്ന് രണ്ടുവടി എടുക്കാമെന്നു വിചാരിച്ചത് ....നീ പിറകിലോട്ടിങ്ങുവാ .....ഒന്നാം പാന്‍റും രണ്ടാം പാന്‍റും സാറഴിപ്പിച്ചു വെച്ചു , പിന്നെയൊന്നും എനിക്കോര്‍മ്മയില്ലാരുന്നു ,കുറച്ചു വെടീം പൊകേം മാത്രം ഒരിടത്തുതന്നെ മുന്നാലടി കൊള്ളുമ്പോള്‍ കിട്ടുന്ന സുഖം നാടുമൊത്തം ഞാനറിയിച്ചു ....ഒടുവില്‍ കുറ്റസമ്മതവും .......
സാറിന്‍റെ വീട്ടിലെ ഷെല്‍ഫില്‍ ഇരുന്ന എന്‍റെ പേപ്പറും സംശയം തോന്നാതിരിക്കാന്‍ മൂന്നാലുപേരുടെ പേപ്പറുമെടുത്ത് കത്തിച്ചുകളഞ്ഞെന്‍റെ സാറേ .............ഇനി ആവര്‍ത്തിക്കില്ല സാറേ..........
അടിയേക്കാള്‍ വേദനിപ്പിച്ചത് മറ്റൊന്നായിരുന്നു ..........ഒറ്റ സംഖ്യ സ്കോര്‍ ചെയ്ത് സദ്യ കാത്തിരുന്നവരെ സാറൊന്നു നുള്ളി നോവിച്ചതുപൊലുമില്ല അന്ന് .........
അവിടെക്കൊണ്ടും ഒന്നുമവസാനിച്ചില്ല ....നേരെ വീട്ടില്‍ വന്നു ,സാറിനു ഫില്ല് ചെയ്യാന്‍ പറ്റാഞ്ഞ തൊലിപ്പുറം വീട്ടീന്നു കംപ്ലീറ്റും ചെയ്തുതന്നു

No comments:

Post a Comment