Sunday, October 12, 2014

ബാലരമയും പൂമ്പാറ്റയും ബാലമംഗളവും ബോബനും മോളിയുമൊക്കെ നമ്മുടെ ബാല്ല്യത്തെ ആനന്ദപുളകിതരാക്കിയ പുസ്തകങ്ങളായിരുന്നു ,ഇതിനുവേണ്ടി നെട്ടോട്ടമോടിയ ഒരു കാലം
എന്‍റെ അയലത്തൊരു കൂട്ടുകാരനുണ്ട്,
ഈ പുസ്തകങ്ങളുടെയൊക്കെ കലവറതന്നെയായിരുന്നു അവന്‍റെ വീട് , അവന്‍ വായിച്ചുതള്ളി അടുക്കി വെച്ചിരിക്കുന്ന ചിത്രകഥകളൊക്കെ കെട്ടോടു കൂടി കൊണ്ടുവന്ന് അവന്‍റെ കാളത്തിണ്ണയ്ക്ക് കൊണ്ടുവെച്ച് ഒരറ്റത്തൂന്നു തുടങ്ങും വായന ...
അന്നൊരു പത്രക്കാരന്‍ ഉണ്ടാരുന്നു.... കുറുപ്പേട്ടന്‍ , പുള്ളിക്കാരനാണ് അന്ന് ഞങ്ങളുടെ നാട്ടിലെ ഏക പത്രക്കാരന്‍.......
ഒരു ദിവസം ഞാന്‍ രാവിലെ ചിത്രകഥ വായിക്കാന്‍ അവന്‍റെ വീട്ടിലേക്കു പോകുന്നവഴി , ഡാ.... മോനെ, നീ അങ്ങോട്ടാണെങ്കില്‍ ഇതൂടങ്ങ്‌ കൊടുത്തേരേന്നുംപറഞ്ഞു പത്രം കറക്കി കയ്യിലേക്കെറിഞ്ഞു തന്നിട്ട് സൈക്കിള് വട്ടംവളച്ച് കുറുപ്പേട്ടന്‍ അടുത്ത വീട്ടിലേക്കു വെച്ചുപിടിച്ചു....ചേതമില്ലാത്ത ഒരുപകാരം... ആയിക്കൊട്ടെന്നു ഞാനും പറഞ്ഞു ... പോകുംവഴി പത്രമൊന്നു നിവര്‍ത്തിയതും അതിനിടയില്‍ ഈ ലക്കത്തിലെ ബാലമംഗളവുമുണ്ട് ,പത്രം കക്ഷത്തിലോട്ടു വെച്ചു ബാലമംഗളത്തിന്‍റെ പേജുകള്‍ മറിച്ചുനോക്കി സാവധാനം നീങ്ങി .....നടുക്കത്തെ പേജെത്തിയപ്പോള്‍ പെട്ടന്നുതന്നെ പട്ടി വട്ടം ചാടുമ്പോള്‍ വണ്ടി സഡന്‍ബ്രേക്ക്‌ ഇട്ടതുപോലെ ഞാന്‍ ഒന്ന് നിന്നു.....മഷിമണം പോലും മറാത്ത നെയിംസ്ലിപ്പുകള്‍
ഒരു നിമിഷം നിന്നു, പിന്നൊന്നുമങ്ങോട്ട് ആലോചിക്കാന്‍ പോയില്ല ,ടക് ടക് എന്നൊരു ശബ്ദത്തോടെ അത് പറിച്ചെടുത്തു മടക്കി നിക്കറിന്‍റെ പോക്കറ്റില്‍ കേറ്റി....
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ .......ന്നാ ...ഇന്നത്തെ പത്രവാ,ബലമംഗളോമുണ്ട് ,ഇത്രേം പറഞ്ഞിട്ടങ്ങോട്ടു കൊടുത്തിട്ട് ശരം വിട്ടതുപോലെ വീട്ടിലേക്കോടി ...
അടുക്കളേല്‍ കേറി പഴങ്കഞ്ഞിക്കലത്തില്‍ കയ്യിട്ട് കുറച്ചു ചോറുമെടുത്ത് ആരുംകാണാതെ നെയിംസ്ലിപ്പുകള്‍ എല്ലാം എന്‍റെ ബുക്കിന്‍റെയും പുസ്തകത്തിന്‍റെയും ഒന്നാം പേജില്‍ തന്നെ ഒട്ടിച്ചു .....കുത്തിയിരുന്ന് പേരും സ്റ്റാന്‍ഡേര്‍ഡും ഡിവിഷനുമൊക്കെ പൂരിപ്പിക്കുന്നതിനിടയില്‍ ദൂരെനിന്നും വലിയ വായില്‍ ഒരു വിളിച്ചുകൂവല്‍......പെതുക്കെ മുറ്റത്തേക്കിറങ്ങി നോക്കി നെയിംസ്ലിപ്പിന്‍റെ മുതലാളിയാണ്.....കയ്യില്‍ ബാലമംഗളവും പിടിച്ചോണ്ട് കച്ചേരി നടത്തിയുള്ള വരവാണ് .....ഇന്ന് പണി പാളുമെന്നു മനസ്സിലാക്കി ഓടാനൊരു ശ്രമം നടത്തി , ലവന്‍റെ വരവും എസ്കേപ്പാനുള്ള എന്‍റെ ശ്രമവും കണ്ട് പന്തികേടുതോന്നിയ അച്ഛന്‍ ഒറ്റച്ചാട്ടത്തിന് എന്നെ അറസ്റ്റു ചെയ്തവിടെനിര്‍ത്തി ......
ബാലമംഗളത്തിലെ പുറംപേജിലെ സമ്മാനപ്പരസ്സ്യവും അകത്തെ ശൂന്യതയും അവന്‍ മാറ്റി മാറ്റി അച്ഛനെ കാണിച്ചുകൊണ്ട് നാലാം കട്ടയ്ക്ക് കച്ചേരി തകര്‍ക്കുകയാണ്.....
പിടി വിട്ടാല്‍ ഓടുമെന്നറിയാം അതുകൊണ്ടുതന്നെ എനിക്കുള്ള പേരമരത്തിലെ കമ്പൊടിക്കാനായി അച്ഛന്‍ ഒരുകയ്യില്‍ എന്നെയും കൂട്ടി..........തല്ലുകൊണ്ടോണ്ടുള്ള എന്‍റെ കരച്ചിലും നെയിംസ്ലിപ് പോയ അവന്‍റെ കരച്ചിലും കൂടി ഹിസ്‌ ഹൈനസ് അബ്ദുള്ളയിലെ ലാലേട്ടന്‍റെയും കൈതപ്രത്തിന്‍റെയും മത്സരക്കച്ചേരിപോലെ നടക്കുകയാണ് .......
ഒടുവില്‍ , നെയിംസ്ലിപ്പുകളെല്ലാം ശുഷ്ക്കാന്തിയോടെ ഒട്ടിച്ചു പെരുമെഴുതിയ നഗ്നസത്യം ഞാന്‍ വിളിച്ചു പറഞ്ഞതും അവന്‍റെ കച്ചേരി എട്ടാം കട്ടയിലേക്ക് പോയി
നെയിംസ്ലിപ്പോടുകൂടി പുതിയ ബാലമംഗളം അച്ഛന്‍ ഓഫര്‍ ചെയ്തപ്പോള്‍ അവന്‍റെ കച്ചേരി ഒന്നാം കട്ടയിലേക്കു വന്നു .....
ഒട്ടിച്ചു പേരെഴുതിനിറച്ച നെയിംസ്ലിപ്പുകള്‍ മൊത്തം അച്ഛനെക്കൊണ്ട്‌ കീറിക്കളയിച്ചതിനുശേഷം കച്ചേരി കീര്‍ത്തനം പാടിയവസനിപ്പിച്ച് അവന്‍ വീട്ടിലേക്കു പോകുമ്പോള്‍ എന്‍റെ കച്ചേരി എട്ടാം കട്ടയ്ക്ക് തകര്‍ത്തുകൊണ്ടേയിരുന്നു ........

No comments:

Post a Comment